Wednesday, 4 April 2018

കേരളത്തിലെ നമ്പ്യാതിരിമാര്‍

പ്രശസ്തമായ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു ഇടപ്പള്ളി നമ്പ്യാതിരി. തൃക്കാക്കരയപ്പന്റെ അനുഗ്രഹം കൊണ്ടും പടിപടിയായി ഉയര്‍ന്നുവരാനുള്ള ഇച്ഛാശക്തികൊണ്ടും ജാതകത്തിലെ രാജയോഗം കൊണ്ടും രാജപദവിയിലെത്തിയ ആളാണ് അദ്ദേഹം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു രാജവംശങ്ങള്‍ ബ്രാഹ്മണകുലത്തില്‍ പെട്ടവരായിരുന്നു. ചെമ്പകശേരി, ഇടപ്പള്ളി, പറവൂര്‍ എന്നിവയാണവ. ഇതില്‍ ചെമ്പകശേരി നമ്പൂതിരിയും മറ്റുള്ളവ നമ്പ്യാതിരിമാരുമായിരുന്നു. ഇതുകൂടാതെ നമ്പ്യാതിരിമാര്‍ ഭരിച്ചിരുന്ന ചെറുകിട പ്രദേശങ്ങള്‍ കൊടുങ്ങല്ലൂര്‍, ഇണ്ടന്‍തുരുത്തി, പെരുമ്പിള്ളി, ഉണിക്കുട്ടി, പുറക്കാട്, തിരുമലശേരി, മാമലശേരി എന്നിവിടങ്ങളിലുണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി നാടു ഭരിച്ചിരുന്ന ഇളങ്ങള്ളൂര്‍ സ്വരൂപത്തിന് എളങ്ങോല്‍, തെന്തളി തുടങ്ങി വേറെയും പേരുകളുണ്ട്. ഇടപ്പള്ളിത്തമ്പുരാനെ തെന്തളിത്തമ്പുരാന്‍, ദന്തളീശന്‍ എന്നും പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. പ്രസിദ്ധമായ കോകസന്ദേശത്തില്‍
 -കാണിന്റ നീ മഹിത മലനാടാം മണിച്ചെപ്പിലണ്‍പും
 പൂണാരം താര്‍വനിത വരിവണ്ടിനു പുല്ലാരവിന്ദം
 ക്ഷോണി പാലാവലി തിറയിടും തെന്തളിത്തമ്പുരാന്‍ താന്‍
 നീണാള്‍ വാഴും പുര വര മെടപ്പള്ളി മുല്‍പ്പാടു പിന്നെ- 
എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും ഇടപ്പള്ളിക്ക് ദേശവഴികള്‍ ഉണ്ടായിരുന്നു. കല്ലൂപ്പാറ, ചെന്നിത്തല, തൃക്കുന്നപ്പുഴ തുടങ്ങിയ ദേശങ്ങള്‍ ഇടപ്പള്ളിത്തമ്പുരാന്റെ വകയായിരുന്നു. ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായി സ്വയം കരുതിയ അദ്ദേഹത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ മാത്രമല്ല തിരുവിതാംകൂറിലെയും ക്ഷേത്രങ്ങള്‍ സുരക്ഷിതങ്ങളായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ശക്തനായതോടെ ഇടപ്പള്ളി അദ്ദേഹത്തിന്റെ സാമന്തനായിത്തീര്‍ന്നു. ആശ്രയിക്കുന്നവര്‍ക്ക് അഭയസ്ഥാനമായിരുന്ന ഇടപ്പള്ളിത്തമ്പുരാന് മാര്‍ത്താണ്ഡവര്‍മ്മ പല സവിശേഷ അധികാരങ്ങളും വിട്ടു നല്‍കിയിരുന്നു. തിരുവിതാംകൂറിന്റെ പരിധിയില്‍ പെടുന്ന നിരവധി ക്ഷേത്രങ്ങളുടെ മേല്‍ക്കോയ്മ ഇടപ്പള്ളിക്കുണ്ടായിരുന്നു. പഴയ കാലത്ത് രാജ്യങ്ങള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാല്‍ ആ രാജ്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരിക്കുന്ന സമ്പ്രദായം പലപ്പോഴും ഉണ്ടായിരുന്നില്ല. ഒന്നുകില്‍ മേല്‍ക്കോയ്മ അവകാശപ്പെടുകയോ, കപ്പം സ്വീകരിച്ച് അംഗീകരിക്കുകയോ, ദേശവഴികള്‍ സ്വന്തമാക്കുകയോ, സ്വത്തുക്കള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയോ, ഭരിച്ചിരുന്ന രാജാവിന് തന്നെ വിട്ടുകൊടുക്കുകയോ, പ്രതീകാത്മകമായി അവിടുത്തെ ഒരു ക്ഷേത്രവും സ്വത്തുക്കളും തന്റേതാക്കുകയോ ഒക്കെ ചെയ്യുകയായിരുന്നു പതിവ്. ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ കുറവും പട്ടാളക്കാരെ കൂടുതലായി തീറ്റിപ്പോറ്റുന്ന ചെലവും കാരണമായിരുന്നിരിക്കണം ഇങ്ങനെ ചെയ്തിരുന്നത്. 
ഇടപ്പള്ളിത്തമ്പുരാന്റെയും കായംകുളം രാജാവിന്റെയും കാലത്ത് കൊല്ലത്തിനും കോഴിക്കോടിനും ഇടയ്ക്ക് വ്യാപകമായി ഉണ്ടായിരുന്ന ഒരു വിഭാഗം മലയാള ബ്രാഹ്മണരായിരുന്നു നമ്പ്യാതിരിമാര്‍. നിരവധി രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭരണാധികാരികള്‍  ആയിരുന്നതിനാല്‍ ബഹുമാനത്തിനും പദവികള്‍ക്കും ആദരവിനും പാത്രീഭൂതരായിരുന്ന നമ്പ്യാതിരിമാര്‍ രാജകീയ ബ്രാഹ്മണരായി കഴിഞ്ഞുവന്നു. എന്നാല്‍ ഇന്ന് ആ വിഭാഗം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഏതാനും ചില കുടുംബങ്ങളായി ചുരുങ്ങുകയും ആ വാക്കും ജാതിപ്പേരും മലയാളനാട്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മാത്രവുമല്ല മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപകമായിട്ടുള്ള ഇളയത് എന്ന ബ്രാഹ്മണസമുദായവുമായി നമ്പ്യാതിരിമാരെ തെറ്റായും അനുചിതമായും സാമ്യപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായി.
നമ്പ്യാതിരിമാര്‍ ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്?
നമ്പ്യാതിരി എന്ന പദം യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചു വന്നത് ഭരണനിര്‍വഹണത്തിലും ധനുര്‍വേദത്തിലും പ്രാവീണ്യമുള്ള നമ്പൂതിരിമാരെ സൂചിപ്പിക്കുവാനാണ്. വേദങ്ങള്‍, ശാസ്ത്രം, സംഹിതകള്‍, വേദാന്തം, മീമാംസ, വിവിധ ഭാഷകള്‍ എന്നിവയില്‍ പ്രാവീണ്യമുള്ള നമ്പൂതിരിമാരെ ഭട്ടതിരി എന്നു വിളിച്ചു വന്നതുപോലെ, ഭരണകര്‍ത്താക്കള്‍ക്ക് ഉപദേശം നല്‍കുന്നവരും ഭരണനിര്‍വ്വഹണകാര്യങ്ങളും മറ്റും പ്രതിപാദിക്കുന്ന സ്മൃതികളില്‍ പ്രാവീണ്യം നേടിയവരും ആയ നമ്പൂതിരിമാര്‍ക്ക് നല്‍കിയ Titular designation ആണ് നമ്പ്യാതിരി എന്നത്. തിരി എന്ന അനുബന്ധ പദം ബഹുമാനാതിരേകത്തെ സൂചിപ്പിക്കുന്നു. തെറ്റിദ്ധാരണാജനകമായി പ്രചരിച്ചിരിക്കുന്നതുപോലെ അവര്‍ നായര്‍ സമുദായത്തിന്റെ പൗരോഹിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നവരായിരുന്നെങ്കില്‍ ഒരിക്കലും തിരി എന്ന സ്ഥാനപ്പേര് ലഭിക്കുമായിരുന്നില്ല. നമ്പ്യാതിരിമാര്‍ ക്ഷത്രിയ രാജാക്കന്‍മാരുടെ മിനിസ്റ്റീരിയല്‍ ഉപദേശകന്‍മാരായും പലപ്പോഴും ചെറിയ ഭൂപ്രദേശങ്ങളുടെ ഭരണാധികാരികളായും പ്രവര്‍ത്തിച്ചിരുന്നു. ഉപനയനത്തിനും സമാവര്‍ത്തനത്തിനും ഇടയിലുള്ള വേദപഠനവും ഓത്തും മുതല്‍മുറ എന്ന നിലയില്‍ നിര്‍ബന്ധമായിരുന്നെങ്കിലും ഭരണനിര്‍വഹണത്തില്‍ വ്യാപൃതരായിരുന്നവര്‍ക്ക് വേദാധ്യയനവും തുടര്‍ ആചാരങ്ങളും നിര്‍ബന്ധമില്ലായിരുന്നു. തുടര്‍ച്ചയായ വേദപഠനം ഈ വിഭാഗത്തില്‍ പലര്‍ക്കും ജോലിയുടെ സ്വഭാവം മൂലം അസാധ്യമായിരുന്നതിനാല്‍ യാഗം മുതലായവ നടത്തിയിരുന്ന നമ്പൂതിരിമാരുടെ അത്രയും ഔന്നത്യം ഇവര്‍ക്ക് ചിലര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ സുപ്രധാനമായ രാജകീയ ഔദ്യോഗിക ചടങ്ങുകളില്‍ വിശിഷ്ടരായ നമ്പൂതിരിമാരുടെ സ്ഥാനംതന്നെ ഇവര്‍ക്ക് ലഭിച്ചു വന്നു. പദ്മനാഭമേനോന്റെ കേരളചരിത്രത്തില്‍ കൊച്ചി രാജാവ് ഇവര്‍ക്കു നല്‍കിയിരുന്ന ബഹുമാന്യമായ സ്ഥാനത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. എ.ഡി. 1500 ല്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റനായ അല്‍ബുക്കര്‍ക്ക് കൊല്ലം സന്ദര്‍ശിച്ചപ്പോള്‍ അവിടം ഭരിച്ചിരുന്നത് ഒരു റാണിയായിരുന്നു. തന്നെ സ്വീകരിച്ചത് ആ പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന ഒരു നമ്പ്യാതിരിയായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുത നാഗം അയ്യായുടെ തിരുവിതാംകൂറിന്റെ ചരിത്രം എന്ന കൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൊച്ചി രാജകീയ ചരിത്രരേഖകളില്‍ കോഴിക്കോട് സാമൂതിരിയുടെ ഒരു സഹോദരിയെ ഒരു നമ്പ്യാതിരിയക്ക് വിവാഹം കഴിച്ച് കൊടുത്തതായി പറഞ്ഞിട്ടുണ്ട്. അക്കാലത്ത് നമ്പൂതിരിയില്‍ കുറഞ്ഞ ബ്രാഹ്മണരെ ക്ഷത്രിയ രാജകുടുംബങ്ങളിലേക്ക് സ്വീകരിച്ചിരുന്നില്ല.
പന്നിയൂര്‍ ഗ്രാമത്തിലുള്ള നമ്പ്യാതിരിപ്പാട് എന്ന സ്ഥാനപ്പേരുള്ള നമ്പൂതിരിമാര്‍ പറവൂരിലേക്ക് കുടിയേറുകയും അവിടെ അങ്ങനെ ഒരു നമ്പ്യാതിരി കുടുംബം ഉണ്ടാവുകയും ചെയ്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രേഖപ്പെടുത്തിയിരിക്കന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഊരാഴ്മക്കാരില്‍ പ്രധാനി ഒരു നമ്പ്യാതിരി ആയിരുന്നു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ ഇടപ്പള്ളിയിലെ നമ്പ്യാതിരിമാരായിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള തന്റെ ചരിത്രഗ്രന്ഥത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്പ്യാതിരി എന്ന പദത്തിന് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും ഗുണ്ടര്‍ട്ടിന്റെ മലയാളം നിഘണ്ടുവിലും അര്‍ത്ഥം നല്‍കിയിരിക്കുന്നത് സായുധസേനയുടെ നിയന്ത്രണമുള്ള ബ്രാഹ്മണ തലവന്‍ എന്നാണ്. കേരളത്തില്‍ ആകമാനം വ്യപിച്ചു കിടന്നിരുന്ന ആയിരക്കണക്കിന് നമ്പ്യാതിരി കുടുംബങ്ങള്‍ ഇന്ന് കേരളത്തിലെ ഏതാനും തെക്കന്‍ താലൂക്കുകളില്‍ മാത്രമായി ചുരുങ്ങിയത് എങ്ങനെ? ഹരിപ്പാടിന് വടക്കോട്ട് അവര്‍ അപ്രത്യക്ഷരായിരിക്കുന്നു. അധികാരം വരെ കയ്യാളിയിരുന്ന പറവൂര്‍, പന്നിയൂര്‍, തിരുന്നാവായ, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, വൈക്കം ഗ്രാമങ്ങളിലെ രാജകീയ ബ്രാഹ്മണരായ നമ്പ്യാതിരിമാര്‍ പൊടി പോലും അവശേഷിപ്പിക്കാതെ എങ്ങുപോയ് മറഞ്ഞു? ജൂതന്‍മാരെ കൊന്നൊടുക്കിയതുപോലെ അവരെ തുടച്ചു നീക്കിയതായി ചരിത്രരേഖകളില്‍ എവിടെയും ഇല്ല. ഇതിനുള്ള ഉത്തരം കൗതുകകരമാണ്.
മാര്‍ത്താണ്ഡവര്‍മ കായംകുളം ആക്രമിച്ചു കീഴടക്കുമ്പോള്‍ അവിടെ ധാരാളം നമ്പ്യാതിരി കുടുംബങ്ങള്‍ പ്രബലരായി ഉണ്ടായിരുന്നു. ആക്രമണസമയത്തും അതിനുശേഷവും അവര്‍ ഇടപ്പള്ളി സ്വരൂപത്തിനോടും കൊച്ചിത്തമ്പുരാനോടും കൂറുപുലര്‍ത്തി വന്നു. ഇതില്‍ അരിശം പൂണ്ട രാമയ്യന്‍ ദളവയും മറ്റും ചേര്‍ന്ന് രാജകീയ അധികാരം ഉപയോഗിച്ച് ഇവരെ സാമൂഹികമായി താഴ്ത്തിക്കെട്ടുന്നതിന് ശ്രമം ആരംഭിച്ചു. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന വിഭാഗത്തില്‍പെട്ട നായര്‍ സമുദായത്തിന്റെ പൗരോഹിത്യ കര്‍മ്മങ്ങള്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലും നിര്‍വഹിച്ചു വന്നിരുന്നത് ഇളയതുമാരും മറ്റു ഭാഗങ്ങളില്‍ ഇത് നമ്പ്യാത്തി വിഭാഗത്തില്‍ പെട്ടവരുമാണ്. ചരിത്രകാരന്‍മാരായ കെ.പി. പദ്മനാഭമേനോനും തിരുവങ്ങാട്ട് കൃഷ്ണക്കുറുപ്പും നമ്പ്യാത്തി എന്നത് വ്യത്യസ്ഥമായ ഒരു ജാതിവിഭാഗമാണെന്ന് അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. മലയാളം ലെക്‌സിക്കണ്‍ വോളിയം 7 പേജ് 432 ല്‍ നമ്പ്യാത്തി എന്നത് ഒരു പ്രത്യേക വിഭാഗമായി കൊടുത്തിട്ടുണ്ട്. രാമയ്യന്റെ സൂക്ഷ്മബുദ്ധി പ്രവര്‍ത്തിച്ചപ്പോള്‍ നായര്‍ സമുദായത്തിന്റെ അടിയന്തിരങ്ങള്‍ നടത്തുന്ന നമ്പ്യാത്തി സമുദായവും നമ്പ്യാതിരിയും തമ്മില്‍ പദസാമ്യമുണ്ടെന്നു മനസിലായി. ഈ സൗകര്യം ഉപയോഗിച്ച് മേലില്‍ നമ്പ്യാതിരിമാര്‍ നായര്‍ സമുദായത്തിന്റെ അടിയന്തിരങ്ങള്‍ നടത്തിച്ചു കൊടുക്കണമെന്ന് അധികാരം ഉപയോഗിച്ച് നിര്‍ബന്ധിച്ചു. രാജകീയ അധികാരം ഉപയോഗിച്ച് പല പരദേശവിഭാഗങ്ങളെയും ബ്രാഹ്മണസമുദായത്തില്‍ ഉള്‍പ്പെടുത്തുകയും പല കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം കൊടുത്തതിനും നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്നത്തെ പല പ്രമുഖ തന്ത്രിമാരും ഇത്തരത്തില്‍  അവകാശം കിട്ടിയവരാണ്. ഈ രാജകീയ നിര്‍ബന്ധത്തില്‍ നിന്നും മുക്തി നേടാന്‍ ബുദ്ധിമാന്‍മാരായ നമ്പ്യാതിരിമാര്‍ കൂട്ടമായി സ്വമേധയാ തങ്ങളുടെ വിശേഷപ്പെട്ട രാജകീയ ബ്രാഹ്മണപദവിയെ സൂചിപ്പിക്കുന്ന നമ്പ്യാതിരി സ്ഥാനം ഉപേക്ഷിച്ച് പൊതുപേരായ നമ്പൂതിരി നിലനിര്‍ത്തി. പിന്നീട് ഇവര്‍ കേരളത്തിലെ മറ്റ് നമ്പൂതിരിമാരുമായി വിവാഹബന്ധത്തിലും ഏര്‍പ്പെട്ടു. 
ഈ ജാതിസ്ഥാനനിരാകരണം രാജകീയ വിരോധത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും താഴ്ന്നതായി അവര്‍ കരുതിയിരുന്ന ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്നും ഒഴിവാകുന്നതിനും കായംകുളം രാജ്യത്തെ മാത്രം നമ്പ്യാതിരിമാര്‍ ചെയ്തതാണെങ്കിലും കാലം പോകെ മറ്റ് സ്ഥലങ്ങളിലും നമ്പ്യാതിരിമാര്‍ ബ്രാഹ്മണരില്‍ കുറഞ്ഞവരാണ് എന്ന തെറ്റായ പ്രചാരണം ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വലിയ അവമതിപ്പുണ്ടാക്കി. അങ്ങനെ മറ്റു സ്ഥലങ്ങളിലുള്ളവരും നമ്പൂതിരി എന്ന സ്ഥാനപ്പേരിലേക്ക് മാറി. ഇങ്ങനെ മാറ്റപ്പെട്ട കുടുംബങ്ങളുടെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിലെ ഊരാഴ്മക്കാരായ ഉദയനാപുരത്തെ ഇണ്ടതുരുത്തി മനയിലെ നമ്പ്യാതിരിമാര്‍ ആ സ്ഥാനം ഉപേക്ഷിച്ച് നമ്പൂതിരി പദവി ഏറ്റെടുത്തവരാണ്. ഈ കുടുംബത്തിലെ രണ്ടു പേര്‍ ശബരിമല മേല്‍ശാന്തിമാരായി ഇരുന്നിട്ടുണ്ട്. മധ്യകേരളത്തില്‍ പ്രശസ്തമായിരുന്ന പെരുംപിള്ളി മനയിലെ നമ്പ്യാതിരി കുടുംബം സ്ഥാനം ഉപേക്ഷിച്ച് നമ്പൂതിരിമാരായി പ്രശസ്ത ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരായി സേവനം നടത്തുന്നുണ്ട്. പുറക്കാട് നമ്പ്യാതിരി കുടുംബത്തിലെ പ്രശസ്തരായിരുന്ന ഇപ്പോള്‍ കുടമാളൂരിലുള്ള അമ്പലപ്പുഴ ദേവനാരായണന്‍ കുടുംബം നമ്പൂതിരിമാരായി മാറി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ എട്ട് ഊരാഴ്മക്കാരില്‍ ഒരു നമ്പ്യാതിരി കുടുംബം ഇപ്പോള്‍ നമ്പൂതിരിമാരാണ്. ഇങ്ങനെ നമ്പ്യാതിരിമാര്‍ ഒരു കാലത്ത് അഭിമാനമായിരുന്ന അവരുടെ സ്ഥാനമുപേക്ഷിച്ച് നമ്പൂതിരിമാരായി ചുരുങ്ങിയതിന് ചരിത്രത്തില്‍ നിരവധി സാക്ഷ്യങ്ങളുണ്ട്.
രാമയ്യന്‍ ദളവയുടെ അടിച്ചമര്‍ത്താനും അവമതിക്കാനും കീഴ്‌പ്പെടുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാനത്യാഗത്തിന്റെ പിന്നിലെ ചേതോവികാരം. രാമയ്യന്‍ സ്വീകരിച്ച ഒരു അക്ഷരവ്യതിയാനത്തിന്റെ കുടിലബുദ്ധിയെ കുശാഗ്രബുദ്ധികളായ ബ്രാഹ്മണര്‍ അതേ അക്ഷരവ്യതിയാനം പ്രയോഗിച്ച് പരാജയപ്പെടുത്തി. അക്കാലത്ത് പേരും വാലുമൊന്നും ജനനസര്‍ട്ടിഫിക്കറ്റുകൊണ്ട് ശാശ്വതപ്പെടുത്തിയിരുന്നില്ലല്ലോ?  ബ്രിട്ടീഷുകാര്‍ കേരളം കീഴ്‌പ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്തും നേരടേണ്ടി വരാതിരുന്ന ഞെട്ടിക്കുന്ന ഒരു സത്യം അവരെ നോക്കി കൊഞ്ഞനം കുത്തി. നാട്ടുരാജ്യങ്ങള്‍ അധീനതയില്‍ വന്നുവെങ്കിലും ഭൂമിയുടെ ഭൂരിഭാഗവും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ബ്രഹ്മസ്വം വകയോ അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള ദേവസ്വം വകയോ ആയിരുന്നു എന്നതാണ് ആ സത്യം. അതിനെ മറികടക്കാന്‍ കൊണ്ടുവന്ന കുത്സിത നീക്കത്തിന്റെ പരിണിതഫലമാണ് കേരളത്തിലെ ഇന്നത്തെ ദേവസ്വം ബോര്‍ഡുകള്‍. അതേപോലെ രാജ്യം കീഴടക്കിയ ശേഷം അധികാരവും സ്വന്തം ക്ഷേത്രങ്ങളും കൈവശമുള്ള രാജകീയ ബ്രാഹ്മണരെ കീഴ്‌പ്പെടുത്തുവാന്‍ രാമയ്യന്‍ നടത്തിയ കുത്സിതനീക്കമാണ് ഓണാട്ടുകര ദേശത്ത് നമ്പ്യാതിരിമാരുടെ മേല്‍ നായര്‍സമുദായത്തിന്റെ പൗരോഹിത്യകര്‍മ്മം അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമം. ഇതിനെ അവര്‍ ബുദ്ധിപരമായിത്തന്നെ നേരിട്ടുവെങ്കിലും ഈ സംഭവം ചരിത്രത്തിലെ രസകരമായ ഒരു ഏടാണ്. ഇത് ഓണാട്ടുകരയിലുള്ള നമ്പ്യാതിരമാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന ബന്ധുക്കളും സാമൂഹ്യമായി വരേണ്യവിഭാഗത്തില്‍പ്പെട്ടവരുമായ നമ്പ്യാതിരിമാരുമായുള്ള ബന്ധങ്ങളെ വരെ ഉലച്ചുകളഞ്ഞു. ഇവിടുത്തെ നമ്പ്യാതിരിമാരെ പിന്തുണച്ചിരുന്ന ആളുകളേയും പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി 1923ലെ നമ്പൂതിരി യോഗക്ഷേമമഹാസഭയുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
തെക്കന്‍ കേരളത്തില്‍ ബഹുഭൂരിപക്ഷവും പുതിയ വാല്‍ സ്വീകരിച്ച് രക്ഷപെട്ടുവെങ്കിലും ഒരു ചെറിയ വിഭാഗം രാജകീയ ശാസനം ഭയപ്പെട്ട് നായര്‍സമുദായത്തിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ചില പ്രദേശങ്ങളില്‍ നമ്പ്യാതിരി, ഇളയത്, നമ്പ്യാത്തി എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം നേര്‍ത്ത് ഇല്ലാതായി. കേരളത്തില്‍ത്തന്നെ കായംകുളത്തുകാരനായ സിനിമാറ്റോഗ്രാഫര്‍ കെ.പി. നമ്പ്യാതിരിയും പ്രശസ്ത ആദ്ധ്യാത്മിക പണ്ഡിതനായ പറക്കോട് എന്‍.വി. നമ്പ്യാതിരിയും മാത്രമാണ് ഈ പേര് നിലനിര്‍ത്തിയത്. ഒരു പ്രദേശത്തെങ്കിലും സാമൂഹികമായി ഇകഴ്ത്തപ്പെട്ട നമ്പ്യാതിരി സ്ഥാനപ്പേര് മറ്റ് സ്ഥലങ്ങളിലുള്ളവരും ഉപേക്ഷിച്ച് നമ്പൂതിരിമാരായി. ഇളയതും നമ്പ്യാത്തിയും നമ്പ്യാതിരിമാരാവുകയും അവരുടെ കുലത്തൊഴില്‍ തുടരുകയും ചെയ്തപ്പോള്‍ അപമാനിതരാകാന്‍ തയ്യാറല്ലാതിരുന്ന യഥാര്‍ത്ഥ നമ്പ്യാതിരിമാര്‍ തങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച തൊഴിലും തങ്ങളുടെ തെറ്റിദ്ധരിക്കപ്പെട്ട ജാതിപ്പേരും ഊരിയെറിഞ്ഞ് നമ്പൂതിരി എന്ന പേര് സ്വീകരിച്ചു. മദ്ധ്യതിരുവിതാംകൂറില്‍ നമ്പ്യാത്തി എന്ന വിഭാഗം അവശേഷിച്ച നമ്പ്യാതിരിമാരില്‍ ലയിച്ചു ചേര്‍ന്നു. അവരും പിന്നീട് നമ്പൂതിരിമാരായി ക്രമേണ പേരു മാറ്റി. കോലത്തു നാട്ടില്‍ നിന്നും തിരുവിതാംകൂറില്‍ അഭയം തേടിയെത്തിയ സാഗര-സമുദ്ര ദ്വിജന്‍മാരും തുളുനാട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ക്ഷേത്രപുരോഹിതന്‍മാരായി കേരളത്തില്‍ വന്ന പോറ്റി (എമ്പ്രാന്‍) മാരും കാലപ്പഴക്കത്തില്‍ നമ്പൂതിരിമാരായി. അങ്ങനെ കൊച്ചിക്കു തെക്ക് ക്ഷേത്രപൗരോഹിത്യവൃത്തി ചെയ്യുന്ന എല്ലാവരും നമ്പൂതിരിമാരായി. ക്ഷേത്രപൗരോഹിത്യം ഇന്ന് നല്ല ധനാഗമമാര്‍ഗമായതോടെയും ഹിന്ദുവിലെ ഏതു ജാതിക്കും പൂജാരിയാകാമെന്ന് കോടതിവിധി വന്നതോടെയും മുന്‍പ് ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും തെറിപറഞ്ഞു നടന്നിരുന്നവര്‍ പലരും ഒരു നൂലും കഴുത്തിലിട്ട് പേരും വീട്ടുപേരും മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഈ ആക്രമണത്തിനും കൂടുതല്‍ വിധേയമായത് കൂടുതല്‍ പരിചിതമായ നമ്പൂതിരി എന്ന വാലാണ്. അങ്ങനെയാണ് തീട്ടത്തറയില്‍ മഠവും പുളിഞ്ചുവട്ടില്‍ മനയും ലക്ഷംവീട്ടില്‍ ഇല്ലവും റേഷന്‍കാര്‍ഡില്‍ പതിഞ്ഞുതുടങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥ നമ്പൂതിരിമാരെ തിരിച്ചറിയാനുള്ള അവരുടെ ചടങ്ങുകളും ആചാരങ്ങളും വ്യവസ്ഥകളും പുതിയ തലമുറയ്ക്ക് അന്യമാണ്. 
ചെങ്ങന്നൂര്‍ താഴമണ്‍ തന്ത്രികുടുംബത്തിലെയും മറ്റും ഭട്ടതിരിമാര്‍ മുമ്പേയ്ക്കുതന്നെ ജാതി വാലുപേക്ഷിക്കുകയും തങ്ങളുടെ തെലുങ്ക് പൈതൃക സ്മരണ ഉണര്‍ത്തുന്നതരത്തില്‍ ശങ്കരര്, കണ്ഠരര് എന്നിങ്ങനെ പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് എല്ലാവരുടെയും പേരുകള്‍ ദേവന്‍മാരുടേതായിരുന്നെങ്കിലും ഈഴവരാദി പിന്നോക്ക വിഭാഗക്കാരുടെ പേരുകള്‍ ന്‍ എന്ന അക്ഷരത്തിലോ കുട്ടി എന്നോ അവസാനിച്ചിരുന്നതിനാല്‍ അതില്‍ നിന്ന് വ്യത്യസ്തവും ഉത്കൃഷ്ടതയും പൂജനീയതയും തോന്നിക്കുന്നതരത്തില്‍ തങ്ങളുടെ പേരിലെ ന്‍ മാറ്റി ആ സ്ഥാനത്ത് രരു എന്നു ചേര്‍ക്കുകയാണ് അവര്‍ ചെയ്തത്. തെലുങ്കു പേരുകളായ സോമയാജലു, ശങ്കരരു എന്നിവ നോക്കുക. ഇതിലെ ബഹുമാന്യത സൂചിപ്പിച്ചുകൊണ്ടാണ് പ്രശസ്തഹാസ്യസാഹിത്യകാരനായിരുന്ന വി.കെ.എന്‍. പറഞ്ഞത് ഞാന്‍ എന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കുകയുള്ളൂ എന്ന്. ഈ വൈശിഷ്ട്യത്തെ പിന്തുടര്‍ന്നാവണം ചെങ്ങന്നൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണര്‍ വാസുദേവരരു, ദാമോദരരു എന്നു തുടങ്ങി പേരു സ്വീകരിക്കുകയുണ്ടായി. ആലാക്കാവ് ദേവീക്ഷേത്ര ഉടമകളായ താനംചേരില്‍ ഇല്ലത്തെ കാരണവന്‍മാരുടെ പേരുകള്‍ നാരായണരു നാരായണരു, നാരായണരു വാസുദേവരു, നാരായണരു കൃഷ്ണരു എന്നിങ്ങനെയായിരുന്നു. 
നമ്പ്യാതിരി വിഭാഗത്തിന്റെ രാജകീയ പദവിയുടെ നിദാനമാണ് പഴയ ചില കുടുംബങ്ങളുടെ വീട്ടുപേരുകള്‍. കുതിരവട്ടത്ത് ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉടമകളായ നമ്പ്യാതിരി കുടുംബത്തിന്റെ വീട്ടുപേര് ചിറമുഖത്ത് കൊട്ടാരം എന്നാണ്. കായംകുളത്തെ ഒരു പ്രമുഖ നമ്പ്യാതിരി കുടുംബത്തിന്റെ പേര് പിത്തമ്പില്‍ കൊട്ടാരം എന്നാണ്. ഈ പേരുകളൊന്നും യാദൃച്ഛികമായി ഉണ്ടായതല്ല. രാമയ്യന്റെയും രാജാ കേശവദാസന്റെയും കാലത്ത് നമ്പ്യാതിരി വിഭാഗത്തിന്റെ സ്വത്തുക്കള്‍ ധാരാളം ബലമായി പിടിച്ചെടുത്തിരുന്നുവെങ്കിലും ഇന്നും മിക്ക പഴയ കുടുംബങ്ങളിലും തേവാരപ്പുരകളും സ്വന്തം ക്ഷേത്രങ്ങളും കളരികളും കാവും കുളവും നാലുകെട്ടും എട്ടുകെട്ടും വരെ ഉണ്ട്. ഭൂപരിഷ്‌ക്കരണം പാപ്പരാക്കിയതും കോണ്‍ക്രീറ്റ് സംസ്‌ക്കാരം നാലുകെട്ടുകളെ നിലംപരിചാക്കിയതും മറക്കുന്നില്ല. തേവാരവും ക്ഷേത്രങ്ങളും മറ്റുമുള്ളവര്‍ വേദാധികാരമുള്ളവരും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ളവരും ആയിരുന്നെന്നും അവര്‍ നായര്‍ സമുദായത്തിന്റെ പൗരോഹിത്യവൃത്തി അംഗീകരിച്ചിരുന്നവരല്ലെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.          

Thursday, 29 March 2018

കാരാഴ്മ

ഭാരതത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ക്ഷേത്രങ്ങളുടെ സ്ഥാനം അതുല്യമാണ്. മഹാനദികള്‍ക്കും മഹാക്ഷേത്രങ്ങള്‍ക്കും ചുറ്റുപാടുമായി വളര്‍ന്നു വികാസം പ്രാപിച്ച നാഗരികതയാണ് നമ്മുടേത്. ജനപദത്തിന്റെ ഭാഗധേയത്തെ നിയന്ത്രിച്ചിരുന്ന ആ ക്ഷേത്രസംസ്‌ക്കാരം വൈദേശികതയോടുള്ള ഭ്രമത്തിന്റെ തിരത്തള്ളലില്‍ ഏതാനും ദശാബ്ദങ്ങളായി ജീര്‍ണ്ണിച്ചു വരികയായിരുന്നു. എന്നാല്‍ കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ നിന്നും അതീവശോഭയോടെ പുറത്തുവരുന്ന പൂര്‍ണചന്ദ്രനെപ്പോലെ ഭക്തിയും വിശ്വാസവും വീണ്ടും ജനമനസ്സുകളില്‍ വേരൂന്നുന്നതും തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍പോലും പുനരുദ്ധരിക്കപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.
ചരിത്രം വ്യക്ത്യധിഷ്ഠിതമായല്ലാതെ നോക്കിയാല്‍ മനുഷ്യന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും സമാഹാരമാണ്. അന്നന്നു വാഴുന്നവരുടെ ഇംഗിതമനുസരിച്ച് ചരിത്രത്തിലെ വാഴ്ത്തലുകളും തമസ്‌ക്കരണങ്ങളും നടന്നിട്ടുണ്ട്. സിന്ധിലെ ലര്‍ഘാനാ ഡിസ്ട്രിക്ടിലുള്ള മോഹന്‍ജദാരോവിലും പഞ്ചാബ് പ്രവിശ്യയിലെ മോണ്‍ഗോമറി ഡിസ്ട്രിക്ടിലുള്ള ഹാരപ്പയിലും സിന്ധിലെയും ബലൂചിസ്ഥാനിലെയും പല സ്ഥലങ്ങലിലും നടത്തിയ ഭൗമോല്‍ഖനനങ്ങളില്‍ നിന്നും ഇന്‍ഡസ് വാലി പ്രദേശങ്ങളില്‍ പുരോഗതി പ്രാപിച്ച ഒരു നാഗരികത അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവിലിരുന്നു എന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ശക്തിസ്രോതസ്സുകള്‍ ഗ്രാമാന്തരങ്ങളിലും മലമുകളിലും വനമധ്യത്തില്‍ പോലും കാണുന്ന ക്ഷേത്രങ്ങളും സമസ്ത ചരാചരങ്ങളും ഈശ്വരാംശമാണെന്ന ദര്‍ശനവുമാണ്.
സാമൂഹ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളിലേക്ക് എന്റെ പൈതൃകത്തെപ്പറ്റി ഒരന്വേഷണം നടത്താന്‍ ആകാംഷ തോന്നി. ഞാന്‍ എന്തിനൊക്കെയാണ് അവകാശിയായിട്ടുള്ളത്. ഈ ചോദ്യം എന്നെ ഒരു ഗ്രാമത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലേക്കും ഏതാനും ക്ഷേത്രങ്ങളുടെ തിരുനടയിലേക്കും നയിച്ചു. ഈ അന്വേഷണം ആധികാരികതയുടെ പിന്‍ബലമുള്ള ഒരു ചരിത്രരചനയ്ക്കു വേണ്ടിയായിരുന്നില്ല. കാരണവന്‍മാരുടെ ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചിരിക്കുന്ന സംഭവങ്ങളെയും കെട്ടുകഥകള്‍ക്കു സമാനമായ പഴംകഥകളെയും അഭിമാനത്തോടെ ഓര്‍ക്കാന്‍ പര്യാപ്തമായ ഒരു ഗ്രാമത്തിന്റെ ഗതകാലപ്രൗഢിയെയും യുക്ത്യധിഷ്ഠിതമായി സമാഹരിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ ശ്രമം ആരംഭിച്ചപ്പോള്‍ മണ്‍മറഞ്ഞുകിടന്ന വിസ്മൃതമായിപ്പോയ ആധികാരിക ചരിത്രം തെളിവുകളോടെ ഉയിര്‍ത്തെഴുന്നേറ്റു വരികയായിരുന്നു.
മലയാളബ്രാഹ്മണര്‍ ഇവിടെ ചിരപ്രതിഷ്ഠ നേടുന്നതിനു മുന്‍പ് കേരളം മുക്കാല്‍ഭാഗവും വനപ്രദേശവും ദ്രാവിഡ ആദിവാസിവിഭാഗങ്ങളുടെ ആവാസസ്ഥാനവുമായിരുന്നു. കാവും കുളങ്ങളും ചേര്‍ന്ന സങ്കേതങ്ങളായിരുന്നു അക്കാലത്തെ ആരാധനാകേന്ദ്രങ്ങള്‍. തച്ചുശാസ്ത്രപ്രകാരമുള്ള നിര്‍മ്മിതികളും പഞ്ചപ്രാസാദങ്ങളോടുകൂടിയ ക്ഷേത്രങ്ങളും താന്ത്രിക സമ്പ്രദായത്തോടുകൂടിയ പൂജകളും പിന്നീട് ഉണ്ടായതാണ്. കാളിക്കാവുകളും യക്ഷിക്കാവുകളുമായിരുന്നു അന്ന് സര്‍വ്വസാധാരണം. മാടന്‍, മറുത, മൂര്‍ത്തി, മലദൈവങ്ങള്‍ തുടങ്ങിയവയെ അവര്‍ ആരാധിച്ചു വന്നു. യക്ഷി എന്നത് ഇന്ന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ വികലമായ കാഴ്ചപ്പാടോടുകൂടിയ ഒരു സങ്കല്‍പ്പമല്ല. ഗന്ധര്‍വ്വന്റെ ഭാര്യാസങ്കല്‍പ്പത്തിലുള്ള ഒരു വനദേവതയാണ് യക്ഷി. കേരളത്തിലെ ആദിമകാലത്തെ ആരാധനാകേന്ദ്രങ്ങള്‍ ഇത്തരം കാവുകളാണ്. അവ സര്‍പ്പക്കാവുകള്‍ ആയിരുന്നില്ല.
പിന്നീടു വന്ന ബ്രാഹ്മണാചാരങ്ങള്‍ ഈ ദ്രാവിഡസങ്കല്‍പ്പങ്ങളെ തള്ളാതെ അവയോടൊപ്പം ലയിപ്പിച്ചു ചേര്‍ത്തു. അങ്ങനെ പ്രധാന ആരാധനാമൂര്‍ത്തിയുടെ പര്യംപുറങ്ങളില്‍ മാടനും മരുതയും പേയും പിശാചും ഇടം പിടിച്ചു. ആലാക്കാവ് ദേവീക്ഷേത്രം ഇരിക്കുന്നയിടം പൂര്‍വികമായി യക്ഷിയുടെ അധീനതയില്‍ ഉള്ള കാവായിരുന്നു. കാവാചാരപ്രകാരമുള്ള പൂജാവിധികളാണ് അവിടെ ഉണ്ടായിരുന്നത്. പ്രധാന മൂര്‍ത്തിയുടെ മുന്‍പില്‍ മുന്‍പോട്ട് ദര്‍ശനമായി പ്രതിഷ്ഠകള്‍ ഉണ്ടാകാറില്ല. മുന്‍പില്‍ സ്ഥാനമുള്ളവര്‍ പ്രധാനമൂര്‍ത്തിക്ക് അഭിമുഖമായിട്ടായിരിക്കും പ്രതിഷ്ഠിക്കപ്പെടുക. എന്നാല്‍ ആലാക്കാവില്‍ കിഴക്കു ദര്‍ശനമായി യക്ഷി ഇരിക്കുന്നതില്‍ നിന്നു തന്നെ ഈ സങ്കേതം യക്ഷിയുടെ അധീനതയിലുള്ളതായിരുന്നെന്നും മറ്റു ദേവതാ സങ്കല്‍പ്പങ്ങള്‍ പിന്നീട് പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും വ്യക്തമാണ്.
പിന്നീടാണ് കാരാഴ്മ അവകാശത്തോടുകൂടി ഒരു ബ്രാഹ്മണകുടുംബത്തെ ഇവിടെ കുടിയിരുത്തുന്നത്. അദ്ദേഹത്തിന്റെ ഉപാസനാമൂര്‍ത്തിയെ പ്രതിഷ്ഠിച്ച് പണിതതാണ് വനദുര്‍ഗയ്ക്കും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമുള്ള ആലാക്കാവ് ക്ഷേത്രം. എന്നെന്നേയ്ക്കും അനുഭവത്തിനായി നിശ്ചയിച്ചു കൊടുക്കുന്ന ക്ഷേത്രപ്രവൃത്തിയെ കാരാഴ്മ എന്നു വിളിച്ചു വന്നു. പാരമ്പര്യമായി ക്ഷേത്രത്തിലെ പ്രവൃത്തിയെടുക്കുന്ന ആളാണ് കാര്യം ആളുന്ന കാരാളന്‍. ഇതിന് ഏകദേശം വിപരീതമാണ് ഊരാഴ്മ. ഊരാളരുടെ ഭരണം എന്നര്‍ത്ഥം. കാരാഴ്മ ഒരാളോ ഒരു കുടുംബമോ ആണ് അവകാശം കൈയാളുന്നതെങ്കില്‍, ഊരാഴ്മ ഒരു സംഘമാണ്. ക്ഷേത്രങ്ങളുടെ ഭരണസഭയിലുള്ള സ്ഥാനമാണ് ഈരാഴ്മ. ഭജനം മൂത്താല്‍ ഊരാഴ്മ എന്ന് ഒരു ചൊല്ലു തന്നെ ഉണ്ട്. ഊരാളന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഊരിനെ ആളുന്നവന്‍, ഭരിക്കുന്നവന്‍, ക്ഷേത്രാധികാരി എന്നാണ്. ആദ്യത്തേത് ഏകവചനമാണെങ്കില്‍ രണ്ടാമത്തേത് ഒന്നിലധികം വരുന്നതാണ്.
ക്ഷേത്രഭരണം കാര്യക്ഷമമായി നടത്തുന്നതിന് ഗ്രാമയോഗക്കാര്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു ഊരാളസമിതി. എന്നാല്‍ പിന്നീട് ഇത് അതാത് കുടുംബക്കാരില്‍ അവകാശമായി ലയിച്ചു ചേര്‍ന്നിരുന്നു. ഊരാഴ്മക്കാരെ യോഗക്കാര്‍ എന്നും വിളിച്ചിരുന്നു.
അവര്‍ മിക്കപ്പോഴും ബ്രാഹ്മണകുടുംബാംഗങ്ങളായിരുന്നു. അക്കാലത്ത് സത്യസന്ധത, സന്‍മാര്ഗനിഷ്ഠ, ജ്ഞാനം, ആചാരങ്ങളിലുള്ള പ്രാവീണ്യം, വിശ്വാസദാര്‍ഢ്യം, ഭരണനിര്‍വ്വഹണശേഷി എന്നിവ കണക്കിലെടുത്താണ് ബ്രാഹ്മണരെ ഈ സ്ഥാനത്ത് നിയോഗിച്ചിരുന്നത്. മഹാക്ഷേത്രങ്ങള്‍ക്കാണ് ഊരാഴ്മക്കാര്‍ ഉണ്ടാവുക. ഇത് സാധാരണയായി പത്ത് അംഗങ്ങളുടെ സമിതിയാണ്. ഇങ്ങനെ പലയിടത്തും പത്തില്ലത്തില്‍ പോറ്റിമാരെ ചരിത്രത്തില്‍ കാണാം. ഇരുപത്തിയെട്ട് ഇല്ലക്കാര്‍ ഉള്ള സ്ഥലങ്ങളും ഉണ്ട്. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, കുമാരനല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ ഊരാഴ്മ 28 ആണ്. ചില ഇല്ലങ്ങള്‍ അന്യം നിന്നു പോകുമ്പോള്‍ ആ അവകാശം സ്വഗോത്രത്തിലുള്ള മറ്റ് ഇല്ലക്കാരില്‍ ലയിച്ച് ഒരു ഇല്ലത്തേക്ക് രണ്ട് അവകാശം ഉണ്ടാവുകയും, മറ്റ് ചിലപ്പോള്‍ ഊരാഴ്മയുടെ എണ്ണം കുറവായിത്തീരുകയും ചെയ്യാറുണ്ടായിരുന്നു.       

Tuesday, 20 March 2018

History of Alakkavu Devi Temple

ആലാക്കാവ് ദേവീക്ഷേത്രം വളരെ പുരാതനമായി ചെങ്ങന്നൂരില്‍ നിലനിന്നു വരുന്ന, അത്യപൂര്‍വമായ പ്രതിഷ്ഠാ സങ്കല്പം കൊണ്ട് സവിശേഷമായ ദേവാലയമാണ്. ഇവിടെ വനദുര്‍ഗ എന്ന അപൂര്‍വ സങ്കല്പത്തിലാണ് പ്രതിഷ്ഠ. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍- മാവേലിക്കര റൂട്ടില്‍ ആലാ ജംക്ഷനില്‍ നിന്നും ഒരു കി.മി. മാറി ഉത്തരപ്പള്ളിയാറിന്റെ വടക്കേക്കരയിലാണ് പ്രസിദ്ധമായ ആലാക്കാവ് ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നും ഏകദേശം അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട് ആലായിലേക്ക.് ഈവഴി പേരിശ്ശേരി മഠത്തുംപടി ജംക്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് വരേണ്ടത്.
തിരുവനന്തപുരത്തു നിന്നും എം.സി. റോഡു വഴി സഞ്ചരിച്ചാല്‍ വടക്കോട്ട് 120 കി.മി. ചെല്ലുന്നയിടത്താണ് ചെങ്ങന്നൂര്‍ പട്ടണം. എറണാകുളത്തു നിന്നും തെക്കോട്ട് കോട്ടയം വഴി വന്നാലും ഏകദേശം ഇത്രയും ദൂരമുണ്ട് ഇവിടേയ്ക്ക്.
പഴയ കാലത്തെ ഓടനാട് രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലങ്ങളായിരുന്നു ഇന്നത്തെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍. ആദ്യം മാവേലിക്കരയ്ക്കടുത്ത കണ്ടിയൂര്‍ മറ്റത്തായിരുന്നു ഓടനാടിന്റെ രാജ്യ തലസ്ഥാനം. പിന്നീട് അത് എരുവയിലേക്കും തുടര്‍ന്ന് കൃഷ്ണപുരത്തേക്കും മാറ്റിയതോടെ കായംകുളം രാജ്യം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി രാജ്യത്തിനു തെക്കുള്ള പ്രബലമായ ഒരു രാജ്യം കായംകുളമായിരുന്നു. തിരുവിതാംകൂറിന്റെ മുന്നേറ്റങ്ങള്‍ക്കെതിരായി വടക്കന്‍ രാജ്യങ്ങളുടെ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതില്‍ കായംകുളം രാജാവിന് ഒരു സുപ്രധാനമായ പങ്കുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിന്റെ ഭരണമേറ്റെടുത്തതോടെ നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തുടങ്ങി. 1734-ലെ യുദ്ധത്തില്‍ കായംകുളം രാജാവ് കൊല്ലപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധം തുടര്‍ന്നു.
കായംകുളം രാജ്യത്തെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ദിവാനായിരുന്ന രാമയ്യന്‍ ദളവയ്ക്കും മനസിലായി. ഈ രാജ്യത്തിന്റെ കരുത്തിന്റെയും ഐശ്വര്യത്തിന്റെയും രഹസ്യമെന്താണെന്ന് അന്വേഷിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാമയ്യനോട് ആവശ്യപ്പെട്ടു. കായംകുളം പിടിച്ചടക്കണമെന്ന് കടുത്ത വാശിയുണ്ടായിരുന്നതിനാല്‍ രാമയ്യന്‍ ദളവ തിരുവിതാംകൂര്‍ രാജാവിന്റെ ചാരനായി വേഷം മാറി കായംകുളത്തു ചെന്നു രഹസ്യമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചെറിയ നാട്ടുരാജ്യത്തിന്റെ കരുത്തിന്റെയും ഉത്തരോത്തരം വര്‍ദ്ധിച്ചു വരുന്ന ഐശ്വര്യത്തിന്റെയും കാരണം അവിടുത്തെ രാജാവിന്റെ തേവാരപ്പുരയില്‍ ഇരിക്കുന്ന സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഒരു സ്വര്‍ണശ്രീചക്രമാണെന്ന് മനസിലായി. അവിടെ ദിനംപ്രതി മുടക്കം കൂടാതെ വിധിപ്രകാരമുള്ള പൂജ നടക്കുന്നുണ്ടെന്നും അതവിടെ ഇരിക്കുന്നിടത്തോളം കാലം ഐശ്വര്യാഭിവൃദ്ധികളല്ലാതെ രാജ്യത്തിനും രാജവംശത്തിനും ഒരുകാലത്തും ക്ഷയം നേരിടുകയില്ലെന്നും അറിയാനിടയായി. അതിനാല്‍ ഈ ശ്രീചക്രം ഏതുവിധേനയും തട്ടിയെടുത്ത് കൊണ്ടുപോകണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി.
ദളവ ഒരു ഭ്രാന്തന്റെ വേഷം ധരിച്ച് തേവാരപ്പുരയുടെ അടുക്കല്‍ ചെന്നുകൂടി. വല്ലതുമൊക്കെ പുലമ്പിക്കൊണ്ടിരിക്കുമെന്നാല്ലാതെ അദ്ദേഹത്തെക്കൊണ്ട് അവിടെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല. അതിരാവിലെ കുളിച്ച് കുറിയുമിട്ട് പൂക്കള്‍ ഒരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങള്‍ കഴുകിക്കൊടുക്കുക തുടങ്ങിയ ചില്ലറ ഉപകാരങ്ങള്‍ ഇയാള്‍ ചെയ്തു പോന്നു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ ഈ സാധുമനുഷ്യനു ഭ്രാന്തുണ്ടെങ്കിലും ഒരു ഉപദ്രവകാരിയല്ല എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായി. ശാന്തിക്കാരന്‍ രാവിലെ കുളിച്ചു വന്ന് നിര്‍മാല്യം വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തന്‍ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയില്‍ വെച്ചുകൊണ്ട് കാവല്‍ക്കാരുടെ അടുത്തു ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു വേണമെങ്കില്‍ പിടിച്ചുകൊള്‍വിന്‍ അല്ലെങ്കില്‍ ഞാന്‍ കൊണ്ടുപോകും എന്നു പറയും. അതുകഴിഞ്ഞ് രാജാവിരിക്കുന്ന മാളികയുടെ ചുവട്ടില്‍ ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാര്‍ നന്ദിയില്ലാത്തവരാണ് അവരോട് ഞാന്‍ വിവരം പറഞ്ഞിട്ട് അവര്‍ എന്നെ പിടിച്ചില്ല. അവിടുന്നും മൗനമവലംബിച്ചാല്‍ ശ്രീചക്രം പോകും ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാല്‍ ഫലമൊന്നുമുണ്ടാവുകയില്ല. എന്നു വിളിച്ചു പറയും. ഇതുകേട്ടു കാവല്‍ക്കാരും രാജാവിന്റെ പട്ടാളക്കാരും രണ്ടുമൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതില്‍ പൂക്കളല്ലാതെ മറ്റൊന്നും കണ്ടില്ല. അതിനാല്‍ ഇയാള്‍ വെറുതെ ഭ്രാന്തു പറയുകയാണെന്ന് എല്ലാവരും തീര്‍ച്ചയാക്കി. പിന്നെ അയാള്‍ ഇത്തരത്തില്‍ ദിവസവും പറയുമ്പോള്‍ ഓഹോ കൊണ്ടുപൊയ്‌ക്കൊള്ളൂ ശ്രീചക്രം ഇവിടെ ആര്‍ക്കും വേണ്ടാ എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ആറുമാസക്കാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം തേവാരപ്പുരയില്‍ ശാന്തിക്കാരനില്ലാതിരുന്ന തക്കം നോക്കി രാമയ്യന്‍ദളവ ശ്രീചക്രമെടുത്ത് വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ട് തലയില്‍ വെച്ച് പതിവുപോലെ കോട്ടവാതില്‍ക്കലെത്തി പട്ടാളക്കാരെ വിളിച്ച് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു. ഇത്രനാളും പറഞ്ഞതുപോലെയല്ല, ഇന്ന് സത്യമായിട്ടും ശ്രീചക്രം എന്റെ വട്ടിയിലുണ്ട്. എന്നു പറഞ്ഞു. എങ്കിലും ഇയാള്‍ പതിവു പോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ച് കാവല്‍ക്കാര്‍ എന്നാല്‍ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്നു പറഞ്ഞതല്ലാതെ വട്ടി പരിശോധിക്കുന്നതിന് തയ്യാറായില്ല. അതുകഴിഞ്ഞ് രാജാവിന്റെ മാളികയുടെ ചുവട്ടിലും ചെന്ന് ഇപ്രകാരം പറഞ്ഞു. എല്ലാവരും ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. ഉടന്‍തന്നെ രാമയ്യന്‍ കയ്യില്‍കിട്ടിയതുമായി നേരേ തെക്കോട്ട് വെച്ചടിച്ചു. കുറച്ചു സമയം കഴിഞ്ഞു പൂജാരി തേവാരപ്പുരയില്‍ ചെന്നപ്പോള്‍ അവിടെ ശ്രീചക്രം കാണാതെ പരിഭ്രമിച്ച് കാവല്‍ക്കാരെ വിവരം അറിയിച്ചു. അപ്പോഴേക്കും രാജാവുള്‍പ്പടെ എല്ലാവരും വിവരം അറിഞ്ഞു. ഭ്രാന്തനെപ്പിടിക്കുന്നതിന് നാലു ദിക്കിലേക്കും ഭടന്‍മാര്‍ ഓട്ടം തുടങ്ങി. അപ്പോഴേക്കും ഭ്രാന്തന്‍ വേഷംമാറി പമ്പ കടന്നിരുന്നതിനാല്‍ എല്ലാവരും നിരാശയോടെ മടങ്ങിപ്പോന്നു. ശ്രീചക്രം നഷ്ടപ്പെട്ടതോടെ രാജാവിനും രാജ്യവാസികള്‍ക്കും വളരെ ദുഖമുണ്ടാവുകയും രാജ്യത്തിന് ഐശ്വര്യക്ഷയമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കായംകുളം സേനയെ തോല്‍പ്പിച്ച് കൊട്ടാരത്തില്‍ പ്രവേശിച്ചു. അപ്പോഴേക്കും രാജാവ് തന്റെ വിലപ്പെട്ട നിക്ഷേപങ്ങള്‍ മുഴുവന്‍ അഷ്ടമുടിക്കായലില്‍ കെട്ടിത്താഴ്ത്തിയ ശേഷം വടക്കന്‍ നാടുകളിലേക്ക് പലായനം ചെയ്തു. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അന്ന് കായംകുളത്തുനിന്നും ലഭിച്ച ശ്രീചക്രം ഇപ്പോഴും പദ്മനാഭപുരം കൊട്ടാരത്തിനുള്ളില്‍ സുരക്ഷിതമായിരിപ്പുണ്ടെന്നാണ് കേള്‍വി. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടി പടിഞ്ഞാറോട്ടു തിരിയുന്ന വഴിയില്‍ അല്പം മാറിയാണ് ചരിത്രപ്രസിദ്ധി നേടിയ കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തുശില്പകലയുടെ മകുടോദാഹരണമാണ് ഈ കൊട്ടാരം. കേരളത്തില്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ള ചുവര്‍ച്ചിത്രം ഈ കൊട്ടാരത്തിലാണുള്ളത്. 49 ചതുരശ്രമീറ്റര്‍ വലിപ്പത്തിലാണ് ഇത്. ഈ കൊട്ടാരം ഇപ്പോള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. കായംകുളം രാജാവ് കൊച്ചി തമ്പുരാനോടും എളങ്ങള്ളൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്ന ഇടപ്പള്ളിത്തമ്പുരാനോടും സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.