Tuesday, 20 March 2018

History of Alakkavu Devi Temple

ആലാക്കാവ് ദേവീക്ഷേത്രം വളരെ പുരാതനമായി ചെങ്ങന്നൂരില്‍ നിലനിന്നു വരുന്ന, അത്യപൂര്‍വമായ പ്രതിഷ്ഠാ സങ്കല്പം കൊണ്ട് സവിശേഷമായ ദേവാലയമാണ്. ഇവിടെ വനദുര്‍ഗ എന്ന അപൂര്‍വ സങ്കല്പത്തിലാണ് പ്രതിഷ്ഠ. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍- മാവേലിക്കര റൂട്ടില്‍ ആലാ ജംക്ഷനില്‍ നിന്നും ഒരു കി.മി. മാറി ഉത്തരപ്പള്ളിയാറിന്റെ വടക്കേക്കരയിലാണ് പ്രസിദ്ധമായ ആലാക്കാവ് ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നും ഏകദേശം അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട് ആലായിലേക്ക.് ഈവഴി പേരിശ്ശേരി മഠത്തുംപടി ജംക്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് വരേണ്ടത്.
തിരുവനന്തപുരത്തു നിന്നും എം.സി. റോഡു വഴി സഞ്ചരിച്ചാല്‍ വടക്കോട്ട് 120 കി.മി. ചെല്ലുന്നയിടത്താണ് ചെങ്ങന്നൂര്‍ പട്ടണം. എറണാകുളത്തു നിന്നും തെക്കോട്ട് കോട്ടയം വഴി വന്നാലും ഏകദേശം ഇത്രയും ദൂരമുണ്ട് ഇവിടേയ്ക്ക്.
പഴയ കാലത്തെ ഓടനാട് രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലങ്ങളായിരുന്നു ഇന്നത്തെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍. ആദ്യം മാവേലിക്കരയ്ക്കടുത്ത കണ്ടിയൂര്‍ മറ്റത്തായിരുന്നു ഓടനാടിന്റെ രാജ്യ തലസ്ഥാനം. പിന്നീട് അത് എരുവയിലേക്കും തുടര്‍ന്ന് കൃഷ്ണപുരത്തേക്കും മാറ്റിയതോടെ കായംകുളം രാജ്യം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി രാജ്യത്തിനു തെക്കുള്ള പ്രബലമായ ഒരു രാജ്യം കായംകുളമായിരുന്നു. തിരുവിതാംകൂറിന്റെ മുന്നേറ്റങ്ങള്‍ക്കെതിരായി വടക്കന്‍ രാജ്യങ്ങളുടെ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതില്‍ കായംകുളം രാജാവിന് ഒരു സുപ്രധാനമായ പങ്കുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിന്റെ ഭരണമേറ്റെടുത്തതോടെ നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തുടങ്ങി. 1734-ലെ യുദ്ധത്തില്‍ കായംകുളം രാജാവ് കൊല്ലപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധം തുടര്‍ന്നു.
കായംകുളം രാജ്യത്തെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ദിവാനായിരുന്ന രാമയ്യന്‍ ദളവയ്ക്കും മനസിലായി. ഈ രാജ്യത്തിന്റെ കരുത്തിന്റെയും ഐശ്വര്യത്തിന്റെയും രഹസ്യമെന്താണെന്ന് അന്വേഷിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാമയ്യനോട് ആവശ്യപ്പെട്ടു. കായംകുളം പിടിച്ചടക്കണമെന്ന് കടുത്ത വാശിയുണ്ടായിരുന്നതിനാല്‍ രാമയ്യന്‍ ദളവ തിരുവിതാംകൂര്‍ രാജാവിന്റെ ചാരനായി വേഷം മാറി കായംകുളത്തു ചെന്നു രഹസ്യമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചെറിയ നാട്ടുരാജ്യത്തിന്റെ കരുത്തിന്റെയും ഉത്തരോത്തരം വര്‍ദ്ധിച്ചു വരുന്ന ഐശ്വര്യത്തിന്റെയും കാരണം അവിടുത്തെ രാജാവിന്റെ തേവാരപ്പുരയില്‍ ഇരിക്കുന്ന സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഒരു സ്വര്‍ണശ്രീചക്രമാണെന്ന് മനസിലായി. അവിടെ ദിനംപ്രതി മുടക്കം കൂടാതെ വിധിപ്രകാരമുള്ള പൂജ നടക്കുന്നുണ്ടെന്നും അതവിടെ ഇരിക്കുന്നിടത്തോളം കാലം ഐശ്വര്യാഭിവൃദ്ധികളല്ലാതെ രാജ്യത്തിനും രാജവംശത്തിനും ഒരുകാലത്തും ക്ഷയം നേരിടുകയില്ലെന്നും അറിയാനിടയായി. അതിനാല്‍ ഈ ശ്രീചക്രം ഏതുവിധേനയും തട്ടിയെടുത്ത് കൊണ്ടുപോകണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി.
ദളവ ഒരു ഭ്രാന്തന്റെ വേഷം ധരിച്ച് തേവാരപ്പുരയുടെ അടുക്കല്‍ ചെന്നുകൂടി. വല്ലതുമൊക്കെ പുലമ്പിക്കൊണ്ടിരിക്കുമെന്നാല്ലാതെ അദ്ദേഹത്തെക്കൊണ്ട് അവിടെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല. അതിരാവിലെ കുളിച്ച് കുറിയുമിട്ട് പൂക്കള്‍ ഒരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങള്‍ കഴുകിക്കൊടുക്കുക തുടങ്ങിയ ചില്ലറ ഉപകാരങ്ങള്‍ ഇയാള്‍ ചെയ്തു പോന്നു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ ഈ സാധുമനുഷ്യനു ഭ്രാന്തുണ്ടെങ്കിലും ഒരു ഉപദ്രവകാരിയല്ല എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായി. ശാന്തിക്കാരന്‍ രാവിലെ കുളിച്ചു വന്ന് നിര്‍മാല്യം വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തന്‍ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയില്‍ വെച്ചുകൊണ്ട് കാവല്‍ക്കാരുടെ അടുത്തു ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു വേണമെങ്കില്‍ പിടിച്ചുകൊള്‍വിന്‍ അല്ലെങ്കില്‍ ഞാന്‍ കൊണ്ടുപോകും എന്നു പറയും. അതുകഴിഞ്ഞ് രാജാവിരിക്കുന്ന മാളികയുടെ ചുവട്ടില്‍ ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാര്‍ നന്ദിയില്ലാത്തവരാണ് അവരോട് ഞാന്‍ വിവരം പറഞ്ഞിട്ട് അവര്‍ എന്നെ പിടിച്ചില്ല. അവിടുന്നും മൗനമവലംബിച്ചാല്‍ ശ്രീചക്രം പോകും ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാല്‍ ഫലമൊന്നുമുണ്ടാവുകയില്ല. എന്നു വിളിച്ചു പറയും. ഇതുകേട്ടു കാവല്‍ക്കാരും രാജാവിന്റെ പട്ടാളക്കാരും രണ്ടുമൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതില്‍ പൂക്കളല്ലാതെ മറ്റൊന്നും കണ്ടില്ല. അതിനാല്‍ ഇയാള്‍ വെറുതെ ഭ്രാന്തു പറയുകയാണെന്ന് എല്ലാവരും തീര്‍ച്ചയാക്കി. പിന്നെ അയാള്‍ ഇത്തരത്തില്‍ ദിവസവും പറയുമ്പോള്‍ ഓഹോ കൊണ്ടുപൊയ്‌ക്കൊള്ളൂ ശ്രീചക്രം ഇവിടെ ആര്‍ക്കും വേണ്ടാ എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ആറുമാസക്കാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം തേവാരപ്പുരയില്‍ ശാന്തിക്കാരനില്ലാതിരുന്ന തക്കം നോക്കി രാമയ്യന്‍ദളവ ശ്രീചക്രമെടുത്ത് വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ട് തലയില്‍ വെച്ച് പതിവുപോലെ കോട്ടവാതില്‍ക്കലെത്തി പട്ടാളക്കാരെ വിളിച്ച് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു. ഇത്രനാളും പറഞ്ഞതുപോലെയല്ല, ഇന്ന് സത്യമായിട്ടും ശ്രീചക്രം എന്റെ വട്ടിയിലുണ്ട്. എന്നു പറഞ്ഞു. എങ്കിലും ഇയാള്‍ പതിവു പോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ച് കാവല്‍ക്കാര്‍ എന്നാല്‍ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്നു പറഞ്ഞതല്ലാതെ വട്ടി പരിശോധിക്കുന്നതിന് തയ്യാറായില്ല. അതുകഴിഞ്ഞ് രാജാവിന്റെ മാളികയുടെ ചുവട്ടിലും ചെന്ന് ഇപ്രകാരം പറഞ്ഞു. എല്ലാവരും ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. ഉടന്‍തന്നെ രാമയ്യന്‍ കയ്യില്‍കിട്ടിയതുമായി നേരേ തെക്കോട്ട് വെച്ചടിച്ചു. കുറച്ചു സമയം കഴിഞ്ഞു പൂജാരി തേവാരപ്പുരയില്‍ ചെന്നപ്പോള്‍ അവിടെ ശ്രീചക്രം കാണാതെ പരിഭ്രമിച്ച് കാവല്‍ക്കാരെ വിവരം അറിയിച്ചു. അപ്പോഴേക്കും രാജാവുള്‍പ്പടെ എല്ലാവരും വിവരം അറിഞ്ഞു. ഭ്രാന്തനെപ്പിടിക്കുന്നതിന് നാലു ദിക്കിലേക്കും ഭടന്‍മാര്‍ ഓട്ടം തുടങ്ങി. അപ്പോഴേക്കും ഭ്രാന്തന്‍ വേഷംമാറി പമ്പ കടന്നിരുന്നതിനാല്‍ എല്ലാവരും നിരാശയോടെ മടങ്ങിപ്പോന്നു. ശ്രീചക്രം നഷ്ടപ്പെട്ടതോടെ രാജാവിനും രാജ്യവാസികള്‍ക്കും വളരെ ദുഖമുണ്ടാവുകയും രാജ്യത്തിന് ഐശ്വര്യക്ഷയമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കായംകുളം സേനയെ തോല്‍പ്പിച്ച് കൊട്ടാരത്തില്‍ പ്രവേശിച്ചു. അപ്പോഴേക്കും രാജാവ് തന്റെ വിലപ്പെട്ട നിക്ഷേപങ്ങള്‍ മുഴുവന്‍ അഷ്ടമുടിക്കായലില്‍ കെട്ടിത്താഴ്ത്തിയ ശേഷം വടക്കന്‍ നാടുകളിലേക്ക് പലായനം ചെയ്തു. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അന്ന് കായംകുളത്തുനിന്നും ലഭിച്ച ശ്രീചക്രം ഇപ്പോഴും പദ്മനാഭപുരം കൊട്ടാരത്തിനുള്ളില്‍ സുരക്ഷിതമായിരിപ്പുണ്ടെന്നാണ് കേള്‍വി. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടി പടിഞ്ഞാറോട്ടു തിരിയുന്ന വഴിയില്‍ അല്പം മാറിയാണ് ചരിത്രപ്രസിദ്ധി നേടിയ കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തുശില്പകലയുടെ മകുടോദാഹരണമാണ് ഈ കൊട്ടാരം. കേരളത്തില്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ള ചുവര്‍ച്ചിത്രം ഈ കൊട്ടാരത്തിലാണുള്ളത്. 49 ചതുരശ്രമീറ്റര്‍ വലിപ്പത്തിലാണ് ഇത്. ഈ കൊട്ടാരം ഇപ്പോള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. കായംകുളം രാജാവ് കൊച്ചി തമ്പുരാനോടും എളങ്ങള്ളൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്ന ഇടപ്പള്ളിത്തമ്പുരാനോടും സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.   

No comments:

Post a Comment